February 15, 2013

ഡല്‍ഹി -രോഗമല്ല, രോഗലക്ഷണമാണ്

    ("ദല്‍ഹി 2012 നു ശേഷം സ്ത്രീ എന്ന നിലയില്‍ എന്ത് തോന്നുന്നു" എന്ന പാഠഭേദത്തിന്‍റെ അന്വേഷണത്തിന് ഇരുപതോളം വായനക്കാരികളുടെ/എഴുത്തുകാരികളുടെ പ്രതികരണം " എന്ന തലക്കെട്ടില്‍ ഫെബ്രുവരി മാസം പാഠഭേദത്തില്‍ പ്രസിദ്ധീകരിച്ച കുറിപ്പ് .)                                                            
                         അവളെ ഞാന്‍ ശരാശരി  ഇന്ത്യന്‍ സ്ത്രീ എന്ന് മാത്രം വിളിക്കും. കാരണം അവള്‍ അനുഭവിച്ചത്‌, ഏതൊരു ഭാരതസ്ത്രീയുടെയും തലയ്ക്കു മുകളില്‍ തൂങ്ങിക്കിടക്കുന്നു. "സഹോദരാ.." എന്ന് വിളിച്ചിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്നെന്ന്‍ ഒരു ഭൂലോകമണ്ടന്‍. സഹോദരിമാരെ.. നിങ്ങള്‍ക്കാവശ്യം സമത്വമല്ല, സംരക്ഷണമാണെന്ന് ബോധോദയമുണ്ടായത് ഒരു സിനിമ സെലിബ്രിറ്റിക്ക്... പാവാട ധരിക്കരുതെന്ന് ഒരു രാഷ്ട്രീയനേതാവും. കഷ്ടം എന്ന് പറയുന്നവര്‍ പോലും, രാത്രി ആണ്‍സുഹൃത്തിനൊപ്പം സിനിമക്ക് പോയിട്ടല്ലേ എന്നൊരു പിന്‍കുറിപ്പ്‌ പല്ലുകള്‍ക്കിടയില്‍ ഞെരിച്ചമര്‍ത്തുന്നു. ഇത്തരം വികടജല്‍പ്പനങ്ങള്‍ കേള്‍ക്കാന്‍ അവള്‍ ജീവിച്ചില്ലല്ലോ. എങ്കില്‍ രഹസ്യ ഭാഗത്ത്‌ ഇരുമ്പുവടി കയറ്റിയതിനേക്കാള്‍ വേദനിച്ചേനേ അവള്‍ക്ക്. അടക്കിവെക്കപ്പെട്ട ലൈംഗികതയാണോ അക്രമാസക്തമാവുന്നത്? അതോ രോഗാതുരമായ സമൂഹമനസ്സോ..?

                               സ്ത്രീയെ വസ്തുവായോ, സാധനമായോ കാണുന്ന പതിവ് നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. പരാജയപ്പെട്ട രാജ്യങ്ങളിലെ സമ്പത്തെന്ന പോലെ സ്ത്രീകളും വിജയികള്‍ക്ക്‌ ഉള്ളതാണ്.  രാജാവിനുള്ളത് രാജാവിനും, പടയാളികള്‍ക്കുള്ളത് പടയാളികള്‍ക്കും. ഇന്നും അതുതന്നെയല്ലേ നടക്കുന്നത്? നൂറുവര്‍ഷം മുന്‍പുള്ള നമ്മുടെ കേരളചരിത്രം എടുത്തുപരിശോധിച്ചാല്‍, നായര്‍സ്ത്രീകള്‍ മുതല്‍ താഴോട്ടുള്ളവര്‍ മാറ് മറച്ചിരുന്നില്ലെന്ന് കാണാന്‍ കഴിയും. ആ സ്ത്രീകള്‍ മുഴുവന്‍ "പ്രകോപനപരമായി" വസ്ത്രം ധരിച്ചതിന്റെ പേരില്‍ സ്ഥിരമായി ബലാല്‍സംഗം ചെയ്യപ്പെട്ടതായി ചരിത്രം പറയുന്നില്ലല്ലോ. ഇന്ന് മൂന്നുവയസ്സുള്ള പിഞ്ചുകുഞ്ഞിലും, എഴുപതുവയസ്സുള്ള വൃദ്ധയിലും ഇവര്‍ പ്രകോപിതരാവുന്നു എങ്കില്‍ പ്രകോപനം സ്ത്രീകളില്‍ നിന്നല്ല, പുരുഷന്‍റെ ഉള്ളില്‍ നിന്നുതന്നെയാണ് ഉണ്ടാവുന്നത്.

                          ആണ്‍കുട്ടികളും, പെണ്‍കുട്ടികളും ഒന്നിച്ചുപഠിക്കുന്നതാണ്  പ്രശ്നമെന്ന് കണ്ടെത്തിയ സംഘടനയും, സ്ത്രീകള്‍ വീടുനോക്കി കഴിഞ്ഞാല്‍ മതിയെന്ന് പറഞ്ഞ മതനേതാവും ഒരേ ഭാഷയിലാണ് സംസാരിച്ചത്. മതചിഹ്നങ്ങള്‍ ധരിക്കാത്തതിന്‍റെ പേരില്‍ ദമ്പതിമാരെ അപമാനിച്ചത് നിയമപാലകരാണ്. ഇതെല്ലാം ഒരു സൂചന മാത്രമാണ്. വരാന്‍ പോകുന്ന കൊടിയ വിപത്തിന്റെ സൂചന.  മഹാരോഗത്തിന്റെ ലക്ഷണം. നമ്മളാവട്ടെ, ലക്ഷണങ്ങള്‍ക്കുള്ള ചികിത്സയെക്കുറിച്ച് മാത്രം സംസാരിച്ചുകൊണ്ടെയിരിക്കുന്നു...! അസമയത്ത് ആണ്‍സുഹൃത്തിനൊപ്പം കറങ്ങിയവള്‍ തന്നെയാണ് തെറ്റുചെയ്തത്   എന്ന് പറയാതെ പറയുകയല്ലേ നമ്മുടെ സമൂഹം? ഒറ്റയ്ക്ക് യാത്ര ചെയ്താലോ, ഒരു ആണ്‍സുഹൃത്തിനൊപ്പം സിനിമക്ക് പോയാലോ അത് ആര്‍ക്കും അവളുടെ മേലെ കൈവെക്കാനുള്ള ലൈസെന്‍സ് ആണെന്ന 'നീതി' ആരുണ്ടാക്കിയതാണ്?  ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതും, അസമയത്ത്‌ സഞ്ചരിക്കുന്നതും സ്ത്രീയെ ആക്രമിക്കാനുള്ള ന്യായീകരണമാണെന്നു  കരുതുന്ന ഒരു സമൂഹത്തെ തിരുത്തിയെടുക്കാന്‍ അത്രയെളുപ്പം കഴിയില്ല.

                               വരുംതലമുറയെ തിരുത്താനുള്ള പാഠങ്ങള്‍ സ്വന്തം വീട്ടില്‍നിന്ന് തുടങ്ങട്ടെ. സ്ത്രീയെ ബഹുമാനിക്കണമെന്ന് പറഞ്ഞുകൊടുക്കുന്നതിനു പകരം, സ്വന്തം അമ്മയോട്, പെങ്ങളോട്, മകളോട്, ഭാര്യയോട്, അയല്‍ക്കാരിയോട്, സുഹൃത്തിനോട്‌, വേലക്കാരിയോട് ഒക്കെ ബഹുമാനത്തോടെയും സമഭാവനയോടെയും പെരുമാറുന്നത് കാണിച്ചുകൊടുക്കുകയാണ് വേണ്ടത്. ഒരുപാട് ഘടകങ്ങള്‍ ചേര്‍ന്നാണ് ഒരു മനുഷ്യന്‍റെ സ്വഭാവത്തെയും സംസ്കാരത്തെയും രൂപപ്പെടുത്തുന്നത്. അജ്ഞത, ദാരിദ്ര്യം, അഴിമതി, തൊഴിലില്ലായ്മ, ചേരിവത്കരണം, മദ്യം, മയക്കുമരുന്ന് എന്നിങ്ങനെ ശാഖോപശാഖകളായി നീണ്ടുകിടക്കുന്ന പ്രശ്നങ്ങള്‍ ഒക്കെ സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ടുകിടക്കുന്നു.

                              പരസ്പരപൂരകമായി പ്രവര്‍ത്തിക്കേണ്ട സ്ത്രീ-പുരുഷന്മാര്‍ ഇരയും, വേട്ടക്കാരനുമായി മാറുമ്പോള്‍ സമൂഹസന്തുലനം തെറ്റും. ഏതൊരു പ്രവര്‍ത്തനത്തിനും പ്രതിപ്രവര്‍ത്തനമുണ്ടാവുമെന്ന തത്വം അംഗീകരിക്കുമ്പോള്‍, തിരിച്ചടിക്കുന്ന ഇരകളുടെ പ്രത്യാക്രമണം താങ്ങാനുള്ള കരുത്തുണ്ടാവുമോ പുരുഷന്‍റെ അഹന്തയാല്‍ കെട്ടിപ്പൊക്കിയ സങ്കല്‍പ്പസദാചാരഗോപുരങ്ങള്‍ക്ക്...?


      


December 19, 2012

ബാര്‍കോഡ് ഒരു ഡീകോഡിംഗ്

         സമകാലിക ജീവിതത്തിന്‍റെ ഇരുണ്ട കോണുകളിലേക്ക് തുറന്നുപിടിച്ച തിളങ്ങുന്ന കണ്ണാടിയാണ് സുസ്മേഷ് ചന്ത്രോത്തിന്‍റെ കഥാസമാഹാരമായ "ബാര്‍കോഡ്". യാഥാര്‍ത്യങ്ങളുടെ തിക്തത പലപ്പോഴും നമ്മുടെ കണ്ണ് മഞ്ഞളിപ്പിക്കുന്നുണ്ട്. മലയാളി നിരന്തരം കടന്നുപോകുന്നതും എന്നാല്‍, സ്വയം സമ്മതിക്കാന്‍ മടി കാണിക്കുന്നതുമായ നിരവധി സങ്കീര്‍ണതകളുടെ നേര്‍കാഴ്ചയാണ് ബാര്‍കോഡ്. ആശയത്തിലും അവതരണത്തിലും ഭാഷപ്രയോഗത്തിലും തന്‍റെ തനതായ ശൈലികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അദ്ദേഹം ഇപ്പോഴും ശ്രദ്ധിക്കാറുണ്ട്. എഴുത്തുകാരന്‍റെ സ്വത്വത്തിന്‍റെ വെളിപ്പെടുത്തലാണ് ഓരോ സൃഷ്ടിയും. സുസ്മേഷിന്‍റെ ഇതര കഥാസമാഹാരങ്ങളിലെന്നപോലെ ഈ സമാഹാരത്തിലെയും കഥകള്‍ തീര്‍ത്തും വ്യത്യസ്തത പുലര്‍ത്തുന്നവയാണ്. ആത്മപ്രകാശനത്തിന്‍റെ സാധ്യതകള്‍ തിരയുമ്പോള്‍ സുസ്മേഷിന്‍റെ വഴി എന്നും വ്യത്യസ്തവും ഏകവുമായിരുന്നു എന്ന അഭിപ്രായത്തെ സ്ഥിരപ്പെടുത്താനുതകുന്നതാണ് ബാര്‍കോഡിലെ പത്തു കഥകളും.

                                  ആധുനിക ജീവിതത്തില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന മാനുഷികമൂല്യങ്ങളെയാണ് ബാര്‍കോഡ്, മാംസഭുക്കുകള്‍, സാമൂഹിക പ്രതിബദ്ധത, എന്നീ കഥകള്‍ ചൂണ്ടിക്കാട്ടുന്നത്. "ബാര്‍കോഡ്" എന്ന കഥ ആഖ്യാനം കൊണ്ടും ആശയംകൊണ്ടും നമ്മെ വിസ്മയിപ്പിക്കുന്നുണ്ട്. തിരക്കേറിയ നഗരജീവിതത്തില്‍ എല്ലാവരും ഏജന്റുമാരാണ് എന്ന വസ്തുത, വിപണി മാത്രമായി സമൂഹം അധ:പതിക്കുന്ന കാഴ്ച, മതസംരക്ഷകന്‍റെ മേലങ്കി അണിഞ്ഞവരുടെ പൊള്ളത്തരങ്ങള്‍! പ്രഖ്യാപിത ചട്ടക്കൂടിനകത്ത് ജീവിക്കുന്നുവെന്ന് പറയപ്പെടുന്ന ഈ സമൂഹത്തിന് വികൃതമായ മറ്റൊരു മുഖം കൂടിയുണ്ടെന്ന് കാണിച്ചുതരുന്ന കഥകള്‍ കൂടിയാണ് ബാര്‍കോഡും, മാംസഭുക്കുകളും. നമ്മുടെ അവശേഷിച്ച മാനവികതയെ അവ അല്‍പ്പമെങ്കിലും വിറകൊള്ളിക്കാതിരിക്കില്ല.

                        ഇനിയും നഷ്ടമാകാത്ത അലിവിന്‍റെ, പച്ചപ്പിന്‍റെ നനഞ്ഞ ഭൂമിക കാട്ടിത്തരുന്നു ചക്ക, പൂച്ചിമ എന്നീ കഥകള്‍. ഭാര്യയുടെ പെട്ടന്നുണ്ടായ മരണത്തോടെ ഒറ്റപ്പെട്ടുപോയ ഭര്‍ത്താവിന്‍റെ കഥ പറയുന്ന ഒരു സാധാരണ മനുഷ്യന്‍റെ ജീവിതചിത്രം, ഹൃദയത്തിന്‍റെ ഏറ്റവും അടിത്തട്ടില്‍ ചെന്ന് തൊട്ട് വായനക്കാരില്‍ അലിവിന്‍റെ ഉറവയുണര്‍ത്തുന്നു.

                      മെറൂണിലൂടെ സാമൂഹികപ്രശ്നങ്ങളെ മറ്റൊരു വീക്ഷണകോണിലൂടെ കാണാന്‍ ശ്രമിക്കുകയാണ് കഥാകാരന്‍. ഹൃദയവും പ്രാണനുമില്ലാത്ത ശരീരത്തെ സ്വന്തമാക്കുന്നതിന് തുല്യമാണ് ബലപ്രയോഗത്തിലൂടെ ഒരു നാടിനെ സ്വന്തമാക്കുന്നത് എന്ന അര്‍ത്ഥഗര്‍ഭമായ ആശയമാണ് ഈ കഥയിലൂടെ നല്‍കുന്നത്. വളരെ വ്യത്യസ്തമായ രീതിയില്‍ വിന്യസിച്ചിരിക്കുന്ന കഥാതന്തുക്കളാണ് മെറൂണ്‍ എന്ന കഥയില്‍.'ബുബു' 'ദാരുണം' 'ഒരു മരണത്തിന്‍റെ ഓര്‍മ്മപ്പെടുത്തല്‍' തുടങ്ങിയ ശ്രദ്ധേയമായ കഥകളും ഈ സമാഹാരത്തിലുണ്ട്. മനുഷ്യമനസ്സുകളുടെ ദുരൂഹവും സങ്കീര്‍ണത നിറഞ്ഞതുമായ സഞ്ചാരവഴികളിലേക്ക് വെളിച്ചം വീശുന്നവയാണ് അവയൊക്കെയും.

           'ഒരു മരണത്തിന്‍റെ ഓര്‍മ്മപ്പെടുത്തല്‍' ആശയത്തില്‍ വ്യത്യസ്തത പുലര്‍ത്തുമ്പോള്‍ തന്നെ, കഥയെന്ന നിലയില്‍ വലിയ രീതിയില്‍ മനസ്സിനെ തൊടാതെ കടന്നുപോയി. 'മാംസഭുക്കുകള്‍' എന്ന കഥയില്‍ ജാരനെ പ്രതിനിധാനം ചെയ്യുന്ന 'കഴുകന്‍' ഏറെ പരിചിതവും, സാധാരണവും ആയ ബിംബമായിപ്പോയി. എന്നാലും ആ കഥ ഭീതിദമായ ഒരു മനോനിലയിലേക്ക് വായനക്കാരനെ എത്തിക്കുന്നതില്‍ വിജയിക്കുന്നുണ്ട്.

                ആശയത്തിലും പ്രമേയത്തിലും അവതരണത്തിലും അവയുടെ തെരഞ്ഞെടുപ്പിലും കഥാകൃത്ത്‌ അനുവര്‍ത്തിക്കുന്ന അസാമാന്യ കൈവഴക്കവും വ്യത്യസ്തതയും ഈ പത്തുകഥകളിലും കാണാന്‍ കഴിയും. മനസ്സിന്‍റെ ലോലഭാവങ്ങളെ തൊട്ടുണര്‍ത്തി , ഒരു കുളിര്‍കാറ്റായി തഴുകുന്നവയല്ല സുസ്മേഷിന്‍റെ കഥകള്‍. ഒരു തീക്കാറ്റായി ഉള്ളിലേക്ക് ആഞ്ഞടിച്ച്, നമ്മളെ എരിയിക്കുകയാണ് അത് ചെയ്യുന്നത്. വളരെ ഋജുവായതും വളച്ചുകെട്ടില്ലാത്തതും ചിലപ്പോള്‍ ക്രൂരമെന്ന് തോന്നിപ്പിക്കുന്നതുമായ ആഖ്യാനങ്ങളിലൂടെ കഥാകൃത്ത്‌, കാല്‍പ്പനികതയുടെ  സ്വപ്നലോകത്തെ കുളിരില്‍ നിന്ന് തീക്ഷ്ണമായ വര്‍ത്തമാനത്തിന്‍റെ കടുത്ത വേനലിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു.

                   കാലമാണ് ഏറ്റവും മികച്ച നിരൂപകന്‍. ഓരോ കാലഘട്ടത്തിലും സമൂഹവുമായി കലഹിച്ചും, സംവദിച്ചും ഉണ്ടാകുന്ന ഏറ്റവും മികച്ച സൃഷ്ടികള്‍ കാലാതിവര്‍ത്തിയായി നിലനില്‍ക്കുന്നു. അര്‍ഹതയില്ലാത്തവ കാലപ്പഴക്കത്തില്‍ വിസ്മൃതമാകുന്നു. അങ്ങനെ നോക്കുമ്പോള്‍ ഈ കാലഘട്ടത്തിന്‍റെ ഏറ്റവും മികച്ച ആഖ്യാനമാകുന്നു 'ബാര്‍കോഡ്' എന്ന ഈ കഥാസമാഹാരം. അത് ഏറ്റവും നന്നായി ഡീകോഡ്‌ ചെയ്യുന്നത് ഒരുപക്ഷെ വരുംതലമുറയാകാം.
 (ഈ ആഴ്ചയില്‍ മലയാളംവാരിക പ്രസിദ്ധീകരിച്ച, സുസ്മേഷ് ചന്ത്രോത്തിന്‍റെ 'ബാര്‍കോഡ് ' എന്ന കഥാസമാഹാരത്തിന്‍റെ ആസ്വാദനക്കുറിപ്പ്)

December 12, 2012

ഡിസംബറിന്‍റെ നഷ്ടം

ഡിസംബര്‍... എനിക്ക് ഏറ്റവും പ്രിയപ്പെട്ട മാസം... അതിന്‍റെ കുളിരിനാണോ, ഓര്‍മ്മകള്‍ക്കാണോ കൂടുതല്‍ സുഖമെന്ന് ചോദിച്ചാല്‍ അറിയില്ല. എന്നാലും വല്ലാത്ത ഗൃഹാതുരത്വത്തിലേക്ക് അതെന്നെ പതുക്കെ കൊണ്ടുപോകുന്നു. നഷ്ടങ്ങളെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്നു. സുഖമുള്ള നനുത്ത നൊമ്പരം മനസ്സില്‍ അവശേഷിപ്പിക്കുന്നു. കരിങ്കല്ല് കൊണ്ട് ചുമര്‍ കെട്ടി ഏഴു താഴിട്ടു പൂട്ടിയ മനസ്സിനകത്തേക്കും ഈ കുളിരെത്തുന്നുവെന്നോ..! സ്നേഹത
്തിന്‍റെ പര്യായങ്ങള്‍ വേദനയും, ഒറ്റപ്പെടലും, നഷ്ടമാവലും ആണെന്ന് മനസ്സിനെ മുള്ളുകൊണ്ട് പോറി വരഞ്ഞു പഠിപ്പിച്ചിട്ടും വീണ്ടും വീണ്ടും എന്തിനതെന്നെ തേടിയെത്തുന്നു..! ഈ സ്നേഹത്തിന്‍റെ പേരിലും രണ്ടുതുള്ളി കണ്ണുനീര്‍ എഴുതിയിട്ടുണ്ടോ... നഷ്ടങ്ങള്‍ ഓര്‍മ്മിപ്പിക്കുവാന്‍ മാത്രമായി നീ.. ഡിസംബര്‍... എന്നിട്ടും ഞാന്‍ നിന്നെ വെറുക്കുന്നില്ല. കാരണം ഈ നഷ്ടങ്ങള്‍ ഒക്കെ ഒരിക്കല്‍ എന്‍റെ നേട്ടങ്ങള്‍ ആയിരുന്നല്ലോ.....

November 08, 2012

വെറുതെ.. ചിലത്....

സന്തോഷം, ഒരു വ്യക്തിയിലോ, ഒരു വസ്തുവിലോ, ഒരു അനുഭവത്തിലോ അല്ല. അത് അവനവന്‍റെ ഉള്ളില്‍ തന്നെയാണ്. നമ്മുടെ ലോകം നമ്മുടെ മനസ് തന്നെയാണ്. അതിനെ നരകമാക്കുന്നതും, സ്വര്‍ഗ്ഗമാക്കുന്നതും അവനവന്‍ തന്നെ. ലോകത്തിലെ ഏറ്റവും വലിയ സാഡിസ്റ്റ്, സ്വയം വേദനിപ്പിക്കുന്നവന്‍ ആണ്. വേദനിക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് വേദന മാത്രമേ ഉണ്ടാവുകയുള്ളൂ. അവന്‍ ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്നതും സ്വന്തം വേദന ആയിരിക്കും.
ഒരാള്‍ ആദ്യം സ്നേഹിക്കേണ്ടത്, അവനവനെ തന്നെയാണ്... അത് മറ്റൊരാളുടെ വേദന ആവരുത് എന്ന് മാത്രം. കരഞ്ഞും, ചിരിച്ചും, സ്നേഹിച്ചും, വേദനിച്ചും ഞാന്‍ പിന്നിട്ട നിമിഷങ്ങളെ... നിങ്ങള്‍ക്ക് നന്ദി. എന്നെ ഇന്നത്തെ ഞാനാക്കിയത് നിങ്ങളാണ്.ഇപ്പോള്‍ എനിക്കൊരു വെള്ളമുക്കുറ്റിയുടെ ഭംഗി കാണാം. കാലം തെറ്റി വീഴുന്ന ഒന്നോരണ്ടോ മഴത്തുള്ളികളുടെ കുളിര് അറിയാം. ദൂരെ എങ്ങോ നിന്ന് കരയുന്ന പൂച്ചക്കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കാം. ഇനി "ഞാന്‍" ഈ ലോകത്ത് ഒറ്റപ്പെട്ടവളല്ല. ഇതെന്‍റെ ലോകമാണ്. ഞാന്‍ അലിയുകയാണ്.. ഈ ലോകത്തില്‍, ജീവിതത്തില്‍.. ഒഴുക്കിനെതിരെ നീന്തി തളര്‍ന്നിരിക്കുന്നു. ഇനി സുഖമായി ഒഴുകട്ടെ... കഴിയുമോ നിങ്ങള്‍ക്കിനി എന്നെ കണ്ടെത്താന്‍....?

October 15, 2012

നിറമില്ലാത്ത നുണകള്‍

                   ആ തിരക്കേറിയ കല്യാണസ്വീകരണ സ്ഥലത്ത് വെച്ച് അയാളെ കണ്ടപ്പോള്‍ തന്നെ സാരംഗി അതിശൈത്യമേറ്റ പൈന്‍മരം പോലെ വിറങ്ങലിച്ചുപോയി. മീശയില്ലാതെ, പച്ചരാശി കലര്‍ന്ന തുടുത്ത മുഖവും ചുരുണ്ട മുടിയും മുഴങ്ങുന്ന സ്വരവും, അവള്‍ വ്യഥയോടെ നോക്കി. അയാള്‍ ഒരു സംഘം ആണുങ്ങള്‍ക്ക് നടുവിലായിരുന്നു . ആ കുളിര്‍ന്ന വൈകുന്നേരത്തെ മുഴുവന്‍ ഒരു സുഗന്ധത്താല്‍ ആറാടിക്കാന്‍ അയാളുടെ സാന്നിധ്യത്തിന് കഴിയുന്നുണ്ടായിരുന്നു. അവള്‍ അയാളെ നേരെ കാണാന്‍ പറ്റുന്ന വിധത്തില്‍ അല്‍പ്പം പിറകിലായി മാറിനിന്നു. അതെ, അതയാള്‍ തന്നെയായിരുന്നു. ഭംഗിയായി വെട്ടിയൊതുക്കിയ ഇളംനിറമുള്ള നഖങ്ങള്‍ അവളെ വല്ലാതെ നൊമ്പരപ്പെടുത്തി. അവള്‍ക്കു അന്നേരം സ്വയം അവജ്ഞ തോന്നി. അശ്രദ്ധമായി ഒരുങ്ങിവരാന്‍ തോന്നിയ ആ നിമിഷത്തോടും. ചെവിക്കു പിറകിലെ ആ കറുത്ത മറുക് പോലും ഭൂതകാലത്തില്‍നിന്ന് അവളുടെ കണ്ണുകളിലേക്ക് തെളിഞ്ഞുവന്നു. അവള്‍ ഒരായിരം പ്രാവശ്യം ഉമ്മ വെക്കാന്‍ കൊതിച്ച അതേ ഇടത്തു തന്നെ അതിപ്പോഴും ഉണ്ട്. അയാള്‍ ഒരിക്കല്‍ പോലും തിരിഞ്ഞുനോക്കുകയോ അഭിലാഷ തീവ്രതയോടെ അയാളെ തഴുകുന്ന കണ്ണുകളെ തിരിച്ചറിയുകയോ ചെയ്തില്ല.

                            പതിനാലുവര്‍ഷം പിറകിലെ ഒരു വൈകുന്നേരമാണ് അവള്‍ ആദ്യമായി അയാളെ കണ്ടത്. ഉച്ചവെയില്‍ തിളയ്ക്കുന്ന അവളുടെ വീടിന്‍റെ പുറകുവശത്തെ വിശാലമായ മൈതാനത്ത് ഒറ്റയ്ക്ക് നില്‍ക്കുകയായിരുന്നു അയാള്‍. സ്കൂള്‍ വിട്ടു വരുകയായിരുന്ന അവള്‍ അയാള്‍ക്കടുത്തെത്തിയതും തീരെ നിനക്കാതെ ഒരു മഴ അവരെ നനച്ചു. കരുണാര്‍ദ്രമായ ആ കണ്ണുകള്‍ അന്നയച്ച നോട്ടം അവളെ അടിമുടി ഉലച്ചുകളഞ്ഞു. വീടെത്തി വസ്ത്രം മാറിയിട്ടും അവള്‍ വിറച്ചത് ആ നോട്ടം ഓര്‍ത്താണ്. അന്ന് വൈകുന്നേരമാണ് അവള്‍ ഋതുമതിയായത്.

                  അവള്‍ തന്‍റെ നീലനിറമുള്ള കാഞ്ചീപുരം സാരി ഉയര്‍ത്തിപ്പിടിച്ച് കാറില്‍ കയറി. ഭര്‍ത്താവില്‍ നിന്നുയരുന്ന മദ്യത്തിന്‍റെ ഗന്ധം പതിവുപോലെ അവളെ അലോസരപ്പെടുത്താന്‍ തുടങ്ങി. പുറത്ത് ആകാശം നീലിച്ചുകാണ്‍കെ അവള്‍ പൊടുന്നനെ ഏങ്ങിക്കരയാന്‍ തുടങ്ങി.
"നിങ്ങള്‍ ഒരിക്കലും എന്നെ സ്നേഹിച്ചിട്ടില്ല. ഞാനൊരു വളര്‍ത്തുപട്ടിയെ പോലെ... കുടിച്ചുകുടിച്ച് നിങ്ങള്‍ നശിക്കും. എന്നെയും കൊല്ലും."

     അവളുടെ കവിളിലൂടെ കണ്ണുനീര്‍ ഒഴുകുന്നത്‌ കണ്ണാടിയിലൂടെ കാണ്‍കെ അയാളുടെ വീതിയേറിയ നെറ്റിയില്‍ വിയര്‍പ്പ് പൊടിഞ്ഞു. എന്തുപറയണമെന്നറിയാതെ അയാള്‍ വിഷണ്ണനായി കാറോടിച്ചു. അവള്‍ ഉറങ്ങിപ്പോയെന്കിലും ഇടയ്ക്കിടയ്ക്ക് തേങ്ങുന്നത് അയാള്‍ കേട്ടു. അവളെ നോക്കി അലിവോടെ അയാള്‍ പറഞ്ഞു.
"അവള്‍ എന്തു മാത്രം എന്നെ സ്നേഹിക്കുന്നു! എന്‍റെ പാവം പൂച്ചപ്പെണ്ണ്‍!"

September 28, 2012

അവസാനത്തെ കണ്ണുനീര്‍

നിനക്കായി ഞാനെന്‍റെ സ്വപ്‌നങ്ങള്‍  ചേര്‍ത്ത് ഒരു കൊട്ടാരം പണിഞ്ഞു
അതിന്‍റെ ഭിത്തികള്‍ക്ക് എന്‍റെ ചോരയുടെ ചുവപ്പായിരുന്നു
അവിടെ  എന്‍റെ ഹൃദയം കൊണ്ട് ഒരു സിംഹാസനവും  തീര്‍ത്തു
പിന്നെ  സ്നേഹിച്ച്, സ്നേഹിച്ച് നിന്നെ ഞാനൊരു രാജാവാക്കി
നിനക്ക്  ഭരിക്കാനായി ഞാന്‍ നിന്‍റെ മുഴുവന്‍ സാമ്രാജ്യവുമായി....
നിന്‍റെ നിദ്രയില്‍ ഭൂതകാലത്തിന്‍റെ കരിനിഴല്‍ പടരാതിരിക്കാന്‍
ഞാന്‍ നിന്‍റെ വാതില്‍ക്കല്‍ കാവല്‍ നിന്നു
ഒടുവില്‍  ഞാന്‍ വെറും "അടിമ" എന്ന് കളിയാക്കി,
നീ ഒരു രാജകുമാരിയെ തേടിയിറങ്ങി.....